പരിയാരം: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നാലംഗസംഘത്തിന്റെ അക്രമം. സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചു പരിക്കേൽപ്പിക്കുകയും ചില്ലു കഷ്ണം കൊണ്ടു കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. പോലീസ് എയ്ഡ് പോസ്റ്റും അടിച്ചു തകർത്തു.
അക്രമികളിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം മുടിക്കാനം സ്വദേശികളായ ഷാന്റോ ബോബി തോമസ്, സാം ഉലഹന്നാൻ എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.
രക്ഷപ്പെട്ട രണ്ടു പേർക്കായി അന്വേഷണം ഊർജിതമാക്കി. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. മെഡിക്കൽ കോളജിന്റെ പ്രധാന കവാടത്തിലൂടെ പാസ് ഇല്ലാതെ അകത്തേക്ക് കടക്കാൻ ശ്രമിച്ച സംഘത്തെ സെക്യൂരിറ്റി ജീവനക്കാരൻ കജേഷ് കുമാർ തടഞ്ഞിരുന്നു. ഇതിൽ പ്രകോപിതരായ സംഘം കജേഷ്കുമാറിനെ മർദിക്കുകയും പോലീസ് എയ്ഡ് പോസ്റ്റിന്റെ ചില്ലു വാതിൽ തകർക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച കജേഷ് കുമാറിനെ പൊട്ടിയ ചില്ലിന്റെ കഷ്ണം ഉപയോഗിച്ചു കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. പോലീസ് എയിഡ് പോസ്റ്റ് തകർത്തതിൽ മാത്രം 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.